Total Pageviews

Sunday, May 8, 2011

അശ്വം

കണ്ടുവോ നീയെന്റെ അശ്വത്തെയാ-
ചോലമരച്ചോട്ടില്‍ അസ്വസ്ഥനായ്
കാത്തുനില്‍ക്കുകയാണെന്നെയവനാ
പോര്‍ക്കളത്തിലേയ്ക്ക് ആനയിയ്ക്കാന്‍.

ഇല്ലെനിയ്ക്കരനേരം പോലുമിനിനിന്റെ
ഉദ്യാനവാടിയില്‍ ലീലകളാടുവാന്‍.
കേട്ടില്ലേ നീയാ പടഹധ്വനികള്‍
നവരാക്ഷസരുടെ ജയഭേരികളും.

ഇല്ലെനിയ്ക്കാവില്ലിനിയെന്റോമനേ
പ്രണയഗീതങ്ങള്‍ നിനക്കായി പാടുവാന്‍.
ഇല്ലിനിമേലില്‍ നാമിരുപേരും മന്മഥ-
ലിലകളാടി സ്വയംമറന്നീടില്ല.

കണ്ടുവോ നീയെന്റെ അശ്വത്തെയാ-
ചോലമരച്ചോട്ടില്‍ അസ്വസ്ഥനായ്
കാത്തുനില്‍ക്കുകയാണെന്നെയവനാ
പോര്‍ക്കളത്തിലേയ്ക്ക് ആനയിയ്ക്കാന്‍.

കേട്ടില്ലേ നീയാ പടഹധ്വനികള്‍
നവരാക്ഷസരുടെ ജയഭേരികളും.
ഇല്ലെനിയ്ക്കരനേരം പോലുമിനിനിന്റെ
ഉദ്യാനവാടിയില്‍ ലീലകളാടുവാന്‍.

തച്ചുതകര്‍ക്കുകയാണവര്‍ മാനുഷ-
സോദരസ്‌നേഹത്തിന്‍ തത്വശാസ്ത്രങ്ങളെ.
വേദഗ്രന്ഥങ്ങളെ മാറ്റിമറിച്ചവര്‍
സ്വാര്‍ത്ഥരാഷ്ട്രത്തെ പടുത്തുയര്‍ത്തീടുവാന്‍.

രാവിലിരുട്ടില്‍ കുറുനരിയോരിയും
കവരുന്ന ചാര്യത്ര്യത്തിന്റെ ഞരക്കവും
കൂടിക്കഴഞ്ഞമരുകയാണല്ലോ ഈ
മ്ലേച്ഛവര്‍ഗ്ഗത്തിന്റെ അട്ടഹാസങ്ങളില്‍.

നാരിമഹാനദി സ്‌നേഹപ്രവാഹവും
വാത്സല്യാമൃതം നിറയും തടാകവും
ധരണിപോല്‍, ദേവിയായ് ആരാധിയ്‌ക്കേണ്ടവള്‍
മാതൃത്വം പേറും, പൂവിതളുപോലുള്ളവള്‍.

നിന്നുവോ നിന്റെ ഹൃദയത്തുടിപ്പകള്‍
മാനം കവര്‍ന്നിട്ടാപെണ്ണിനെപ്പിന്നെയാ-
തീക്കുണ്ഠത്തിലേയക്കു വലിച്ചെറിയുംമുമ്പാ
രാക്ഷസ കാമപ്പേക്കൂത്തു കണ്ടീടവേ.

ഉയരുന്ന ധൂമ പടലങ്ങള്‍ക്കൊപ്പമേ
ചിതറിത്തെറിയ്ക്കുന്നു മാംസത്തിന്‍ തുണ്ടുകള്‍.
സൂര്യവെളിച്ചം മറയ്ക്കും ചിറകുമായ്
പാറിവന്നെത്തുന്ന കഴുകന്റെ കൂകലില്‍.

ദൈന്യമലിഞ്ഞുചേരുന്നിളം പൈതലിന്‍
അനാഥത്വത്തിന്റെ രോദനം കേള്‍ക്കാമോ?
പിഞ്ചുകുടല്‍മാല കൊത്തിപ്പറിച്ചിട്ടാ
പൈതലിന്‍ജീവനെടുക്കുന്നു കഴുകന്മാര്‍.

തുരന്നിടും നിന്റെ ശ്രവണപുടങ്ങളെ
പൈതലിന്‍ രോദനം ചാട്ടുളി പോലെയാ
കംസന്റനുചരര്‍ ചുഴറ്റിയുയര്‍ത്തിയാ-
കുഞ്ഞിനെ പാറമേലാഞ്ഞടിച്ചീടവേ.

ഇല്ലെനിയ്ക്കാവില്ലിനിയെന്റോമനേ
പ്രണയഗീതങ്ങള്‍ നിനക്കായി പാടുവാന്‍.
ഇല്ലിനിമേലില്‍ നാമിരുപേരുംമന്മഥ-
ലിലകളാടി സവയംമറന്നീടില്ല.

കണ്ടുവോ നീയെന്റെ അശ്വത്തെയാ-
ചോലമരച്ചോട്ടില്‍ അസ്വസ്ഥനായ്
കാത്തുനില്‍ക്കുകയാണെന്നെയവനാ
പോര്‍ക്കളത്തിലേയ്ക്ക് ആനയിയ്ക്കാന്‍.

Friday, March 18, 2011

ഉടവാള്‍

ആരുപേക്ഷിച്ചതെന്നെയീ വഴി-
യൊരത്തെന്തിന്നെന്നറിയി-
ല്ലയെന്നാലറിയുന്നു ഞാ-
നിന്നു ഞാനുമെന്നെയുപേ-
ക്ഷിച്ചതിവിടെയീ വഴിയിലല്ലോ!


കയറിയില്ലിറങ്ങിയില്ലല്പവും
ഞാനെന്നെ നഷ്ടപ്പെടുത്തിയോ-
രീപ്പടിമേലമര്‍ന്നുപോയെങ്കിലും,
എന്നെ തേടുന്നണ്ടോരൊ
വ്യഥ ചിന്തകളിലാ
ഋതുക്കളില്‍ പാഴ്‌ച്ചെടിയി-
ലുമാക്കാട്ടിലും ഇരുട്ടിലും
വൃഥായെന്നറിയുന്നുവെങ്കിലും!


നഷ്ടമായതെന്തോ,
അതുവരും, വരാതിരിയ്ക്കില്ലാ-
പ്രതീക്ഷയൊരു ചെറുവെട്ടമാ-
യെന്നെ പുതച്ചൊരീയിരുട്ടി-
ല്ലകലത്തിലാ ചരുവില്‍ കണാ-
മെന്നാലതിന്‍ മേലേയൊരാരവവും
കേള്‍ക്കാമെന്‍ രക്തംതിളപ്പി-
യ്ക്കുമാറുച്ചത്തില്‍ രോദനങ്ങളും!


ബലമേറുന്നുണ്ടെന്‍,
കരളിലീ കൈകാല്‍കളില്‍,
ക്ഷോഭമേറ്റുന്നെന്‍ ചിത്തമെന്‍
ചിന്തകളിലതുപോല്‍
ലഹരിനുരഞ്ഞോരെന്‍ ഹൃദയം
വറ്റിയ സാഗരമായൊരു
മഹാ മണല്‍ക്കുഴിതീര്‍ത്ത-
തെന്‍ സ്വപ്‌നങ്ങള്‍തന്‍ കുഴി-
മാടമാക്കി പിന്നെ സ്വയം
സ്ഫടികം മുറിയ്ക്കും വജ്രംമാ
യിന്ദ്രന്റെ വജ്രായുധംപ്പോല്‍!


കേള്‍ക്കുന്നു ഞാനാ നിലവിളി,
ഭൂമിതന്‍ മാംസം വെന്ത മണ-
മെന്‍ നാസാരന്ധ്രങ്ങളില്‍
നിറയ്ക്കുന്നീ പൂമണത്തിന്മേലേ!


കണ്ടു ഞാനായുധങ്ങളുരഞ്ഞു-
യര്‍ന്ന തീപ്പൊരികള്‍, കുന്ത-
മുനയില്‍ കോര്‍ത്തെറിഞ്ഞ
കുഞ്ഞിന്റെ പിളര്‍ന്ന തലയോട്ടിയും
ചിതറിത്തെറിച്ചൊരാ കുത്തരി-
ച്ചോറുപോലുള്ള തലച്ചോറും!


രണ്ടായിപ്പിളര്‍ന്ന, നിഷ്‌കള-
ങ്കക്കൗമാരത്തിന്നരക്കെട്ടു-
മതില്‍ വാര്‍ന്നുണങ്ങിയ
രക്തക്കറയുമിളം കൗമാരം
ഇളകിത്തുള്ളിയ മാംസളതയില്‍
വരഞ്ഞാഴ്ന്നിറങ്ങിയ ദന്ത-
നഖപ്പാടുകളും, ചിതറിയ
തലമുടിയും, ഉരിഞ്ഞെറി-
ഞ്ഞയുടയാടകളും, പിളര്‍-
ന്ന വായയും, വിണ്ണിലേയ്ക്ക്
തുറിച്ച ചോദ്യക്കണ്ണകളുമാ-
യെന്നനുജത്തിയേ കണ്ടു,
നിന്റെ കുഞ്ഞുപെങ്ങളെ!


പിന്നെ നഗ്നയാമൊരമ്മതന്‍
വെട്ടിപ്പിളര്‍ന്നവയറുമരുകിലാ-
യൊരനാഥ ബാല്യത്തിന്ന-
റുത്തുമാറ്റിയയംഗങ്ങളുമായൊരു
വെന്തുപൊള്ളിയ വായയും!


കഴുകന്മാര്‍ ചെന്നായ്ക്കളാ-
കുറുനരികളും നായ്ക്കളും
ചെളിക്കുണ്ടിലെപ്പുളയ്ക്കുന്ന
തേരട്ടക്കൂട്ടങ്ങളുമിര തേടുന്നേര-
മെങ്ങനെയടക്കും ഞാനെന്‍
ക്ഷോഭത്തെ, അമര്‍ത്തുന്നു ഞാ-
നെന്‍ കത്തുന്ന തൃഷ്ണകളെ!


വരികയെന്നശ്ശ്വമേ, തിളയ്ക്കും
രോക്ഷം നിറച്ചനിന്‍ ഞരമ്പുകള്‍
കരുത്തേകുന്നൊരാ കാലിലെ
കുളമ്പുകുത്തിപ്പറത്തിയാ പൊടി-
പടലത്തിലീയധമലോകത്തിന്‍
കണ്‍കളില്‍ കൂരിരുട്ടുനിറച്ച്
പടവെട്ടി മുന്നേറാമെന്നു-
ടവാള്‍ ഞാനെടുക്കട്ടെ!